എട്ടാം ക്ലാസില്‍ ഇത്തവണ മുതല്‍ ഓള്‍ പാസ് ഇല്ല. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കും.
സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍മാസത്തില്‍ ചേര്‍ന്ന സംസ്ഥാന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിർദേശങ്ങള്‍ പ്രകാരമാണ് തീരുമാനം.
ഇന്റേണല്‍ മാര്‍ക്ക് കൂടുതല്‍ നല്‍കുന്നതു മൂലവും ഓള്‍ പാസ് മൂലവും സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിഭ്യാഭ്യാസ നിലവാരം കുറയുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഈ പരാതി പരിഹരിക്കാനുളള നടപടികളുടെ ഭാഗമായാണ് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നടപടി. ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകളില്‍ കേരളത്തില്‍നിന്നുള്ള കുട്ടികള്‍ പിന്നാക്കം പോകുന്നുവെന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്.
എഴുത്ത് പരീക്ഷയ്ക്ക് പുറമെ നിരന്തര മൂല്യനിര്‍ണയത്തിനും മിനിമം മാര്‍ക്ക് നിര്‍ബന്ധമാകും.
2026-27ല്‍ പത്താം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കാനാണ് മന്ത്രിസഭാ തീരുമാനം. വിദ്യാഭാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചാണ് വിദ്യാഭ്യാസ കോണ്‍ക്ലേവ് നടന്നത്. ഇതിന്റെ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്.

Post a Comment